Saturday, 22 January 2011

പെണ്‍‌പിറവി നാടക യാത്ര

0 comments
പെണ്ണായി പിറന്നത് കുറ്റമോ അതോ പാപമോ... കുഞ്ഞു മുതല്‍ വൃദ്ധവരെ ജീവിതത്തിന്റെ എല്ലാ അവസ്ഥയിലും അവഗണനയും അവഹേളനവും പേറേണ്ടിവരുന്ന സ്ത്രീ.. നോവുകളുടെ നെരിപ്പോടില്‍ അവളുയര്‍ത്തുന്ന ചോദ്യം പിറക്കുന്നതെന്തിന് .അമ്മ, ഭാര്യ, പെങ്ങള്‍, മകള്‍, വിദ്യാര്‍ഥിനി, ഉദ്യോഗസ്ഥ, പൊതുപ്രവര്‍ത്തക -സാമൂഹ്യ ജീവിതത്തിന്റെ ഏത് മണ്ഡലത്തിലും കാണുമ്പോളും പെണ്ണിന് മാത്രമീ ഭൂമി പരന്നതായിപ്പോകുന്നു. ഉടലുകള്‍ മാത്രമായി ഉലകമില്ലാതാകുന്ന സ്ത്രീ ജീവിതത്തിന്റെ സങ്കടങ്ങളും സംഘര്‍ഷങ്ങളും അവതരിപ്പിച്ച് പെണ്‍‌പിറവി.

കേരള ശാസ്ത്ര സാഹിത്യ പരിഷത് ശാസ്ത്രകലാജാഥയില്‍ അരങ്ങേറുന്ന നാടകം പെണ്‍‌പിറവി മൂന്നാടുവെക്കുന്നതും ഓര്‍മ്മപ്പെടുത്തുന്നതും ഒരേയൊരു സന്ദേശമാണ്. ഞങ്ങളും ഇവിടുത്തെ പൌരകളാണ്. ശരീരം മാത്രമായി, അടുക്കളയിലെ ഉപകരണം മാത്രമായി പെണ്ണിനെ കാണുന്ന പുരഷാധിപത്യ സമൂഹത്തെ പൊള്ളിക്കുന്നതും ഞെട്ടിക്കുന്നതുമായ ചോദ്യങ്ങളാണ് നാടകം ഉയര്‍ത്തുന്നത്.

പെണ്‍‌പിറവി നാടക യാത്ര  ജനവരി 22 മുതല്‍ 31വരെ ജില്ലയില്‍ പര്യടനം നടത്തും. സത്രീകള്‍ക്ക് നേരായ അതിക്രമങ്ങള്‍ പെരുമഴയായി പെയ്യുന്ന വര്‍ത്തമാനകാലത്തില്‍ നിന്നാണ് നാടകത്തിന്റെ പ്രമേയം. ചൂട് കൂടുന്നു, മഴ അതിവര്‍ഷമാകുന്നു, തണുപ്പിരട്ടിച്ച് മഞ്ഞു പെയ്യുന്നു-ഇങ്ങനെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നു. നാടിന്റെ എല്ലാതലത്തിലും പരിണാമമുണ്ടാകുന്നു. എന്നാല്‍ പെണ്ണിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടോ? ഇതാണ് പെണ്‍‌പിറവി നടത്തുന്ന അന്വേഷണം. പുരുഷന്റെ കണ്ണട മാറ്റുക മാത്രമല്ല, വിദഗ്ധമായ ശസ്ത്രക്രിയ തന്നെ വേണമെന്നും വൃത്തികെട്ടതും യാഥാസ്ഥിതികവും സ്ത്രീവിരുദ്ധവുമായ മൂല്യബോധത്തിന് തീയിടണമെന്നുമുള്ള ആഹ്വാനമുയര്‍ത്തുന്ന നാടകം കാണികളില്‍ ചെറിയൊരിളക്കമെങ്കിലും സൃഷ്ടിക്കുമെന്നത് തീര്‍ച്ച.

സാര്‍വ്വദേശീയ വനിതാദിനത്തിന് നൂറ് തികയുന്നതിന്റെ ഭാഗമായാണ് പരിഷത് നാടകയാത്രക്ക് ഈ പമേയം തെരഞ്ഞെടുത്തത്. സംഗീതവും കവിതകളും കോര്‍തിണക്കി ആസ്വാദ്യകരമായ രീതിയിലാണ് ഗൌരവമേറിയ വിഷയം അരങ്ങിലെത്തിച്ചിരിക്കുന്നത്.